Friday, September 14, 2018

ചിലർ

ജീവിതത്തിൽ പലപ്പോഴായി ഞാൻ പരിചയപ്പെട്ട നാലുപേരുടെ കഥകളാണിത്. പേരുകൾ സാങ്കല്പികം ആണെങ്കിലും ആളുകൾ ശരിക്കും ഉള്ളവരാണ്.

മരിയയെ ഞാൻ പരിചയപ്പെടുന്നത് ബാംഗ്ലൂരിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ വെച്ചാണ്. കോൺവെന്റ് നടത്തുന്ന ഹോസ്റ്റൽ ആയിരുന്നു അത്. വടക്കൻ കേരളത്തിൽ പാവപ്പെട്ട കർഷകകുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ആയിരുന്നു അധികം പേരും. എന്റെ റൂം മേറ്റ് കൂടി ആയ അടുത്ത കൂട്ടുകാരിയുടെ കൂട്ടുകാരി ആയിരുന്നു മരിയ. എപ്പോഴും ഞങ്ങളുടെ റൂമിൽ വന്നു സംസാരിച്ചിരിക്കും. ധാരാളം വായിക്കാറുണ്ടായിരുന്ന മരിയയുടെ പ്രിയപ്പെട്ട പുസ്‌തകം ജെയിൻ ഏയ്ർ ആയിരുന്നു. മറ്റെല്ലാ കുട്ടികളെയും പോലെ വിവാഹസ്വപ്നങ്ങളെയും തനിക്കു വരുന്ന വിവാഹാലോചനകളെയും പറ്റി മരിയയും സംസാരിച്ചു. മരിയക്ക് വന്നിരുന്നത് ഒട്ടും ചേർച്ചയില്ലാത്ത ആലോചനകൾ ആയിരുന്നു. വിദ്യാഭ്യാസവും നല്ല ജോലിയും ഉള്ള, സുന്ദരി അല്ലെങ്കിലും കാഴ്ച്ചയിൽ കുറവ് പറയാൻ ഇല്ലാത്ത, സാമ്പത്തികമായ പ്രശ്നങ്ങളും ഇല്ലാതിരുന്ന മരിയക്ക് എന്തെങ്കിലും പ്രശ്നം ഉള്ള ആലോചനകൾ മാത്രം വരുന്നത് എന്താണെന്ന് ഞാൻ ഓർത്തിട്ടുണ്ട്.


ഒരു ദിവസം മെസ്സിൽ ഇരുന്നു ഞങ്ങളുടെ സംഘം പരദൂഷണം സെഷൻ ആസ്വദിക്കുകയായിരുന്നു. സദാ കയ്പുനീർ കുടിച്ച ഭാവമുള്ള , ഹോസ്റ്റലിലെ പെൺകുട്ടികൾ ചിരിച്ചുല്ലസിച്ചു നടന്നുവരുന്നത് കണ്ടാൽ കലിയിളകുന്ന ഒരു സിസ്റ്ററിന്റെ കഥകൾ കേട്ടപ്പോൾ മരിയ പെട്ടെന്ന് രോഷം പൂണ്ടു. "മഠത്തിലെ ജീവിതത്തിൽ സന്തോഷം ഇല്ലെങ്കിൽ പുറത്തു പോകാൻ ധൈര്യം കാണിക്കണം. അല്ലാതെ ആ കലിപ്പ് മറ്റുള്ളവരോട് തീർക്കരുത്". " അങ്ങനെ പോവാൻ പറ്റുമോ" , എനിക്കതു പുതിയ അറിവായിരുന്നു. "പിന്നെന്താ. ധൈര്യം വേണം. അത്രേയുള്ളൂ". 

പിന്നീട് ഹോസ്റ്റലിലെ വേറെ ഏതോ കുട്ടിയിൽ നിന്ന് അറിയാൻ കഴിഞ്ഞു മരിയക്ക് വ്യത്യസ്തമായ ഒരു ഭൂതകാലം ഉണ്ടെന്ന്. ആ കുട്ടിയുടെ ചേച്ചിയുടെ ഒപ്പം ആണ് മരിയ കോളേജിൽ പഠിച്ചത്. അന്ന് അവർ സിസ്റ്റർ മരിയ ആയിരുന്നുവത്രെ. അധികവും കാത്തോലിക് കുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ അതൊരു കിടിലൻ ഗോസ്സിപ് ആയിരുന്നു. മരിയയോട് ഞങ്ങൾ അതെ പറ്റി ചോദിച്ചില്ല. അതുകൊണ്ടു മരിയ കന്യാസ്ത്രീ ആവാനും പിന്നെ അതുപേക്ഷിക്കാനും ഉള്ള കാരണം എനിക്കറിയില്ല. അന്ന് ആ വാർത്ത എങ്ങനെ എടുക്കണം എന്നുപോലും എനിക്കറിയില്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾ ഒന്നും അറിയാത്തതു പോലെ പെരുമാറി. 

അധികം വൈകാതെ മരിയ ഹോസ്റ്റൽ വിട്ടു പോയി. ഞങ്ങളുടെ സംഘവും പല രീതിയിൽ ചിതറി. മൊബൈൽ ഒന്നും ഇല്ലാത്ത കാലമാണ്. ഞാൻ പിന്നീട് മരിയയെ കണ്ടിട്ടില്ല. എന്നാൽ ഈ കഥയ്ക് ഒരു ഹാപ്പി എൻഡിങ് ഉണ്ട്. രണ്ടോ മൂന്നോ വർഷത്തിനപ്പുറം എന്റെ പഴയ കൂട്ടുകാരി മരിയയെ വീണ്ടും കണ്ടുമുട്ടി. മരിയ വിവാഹിതയായിരുന്നു. കൗമാരപ്രായത്തിലുള്ള രണ്ടു കുട്ടികളെ എന്റെ മക്കൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തി. ഒപ്പം വിദേശമലയാളിയായ ഭർത്താവിനെയും. മരിയയുടെ കയ്യിൽ അവളുടെ ആറുമാസം പ്രായമായ കുഞ്ഞും ഉണ്ടായിരുന്നു. മരിയ വളരെ സന്തുഷ്ട ആയിരുന്നു ( സൗണ്ട് ഓഫ് മ്യൂസിക് സിനിമയിലെ മരിയയെ ഓർമ്മ വരുന്നുണ്ടോ ? ഞാൻ മരിയ എന്ന പേര് കൊടുത്തത് അതുകൊണ്ടാണ് )

അങ്കിൾ ആണ് അടുത്തയാൾ. അങ്കിളിനെ കുറിച്ച് കൂടുതൽ പറഞ്ഞാൽ ഐഡന്റിറ്റി മറച്ചുവെയ്ക്കാൻ ബുദ്ധിമുട്ടാണ്. അങ്കിളും ആന്റിയും ബാംഗ്ലൂർ ജീവിതത്തിൽ എനിക്ക് അടുത്ത് അറിയാവുന്ന ഒരു കുടുംബം ആയിരുന്നു. അങ്കിൾ ബിസിനസ് കാരനും ആന്റി ടീച്ചറും. ഒരു സാധാരണ ബാംഗ്ലൂർ മലയാളി ക്രിസ്ത്യൻ കുടുംബം എന്നതിൽ ഉപരി പ്രത്യേകത ഒന്നും പ്രകടമായിരുന്നില്ല. എന്നാൽ അവർക്കൊരു പ്രത്യേകത ഉണ്ടായിരുന്നു. കത്തോലിക്കാ സഭയിലെ പള്ളീലച്ചന്റെ സ്ഥാനം ഉപേക്ഷിച്ചിട്ടാണ് അങ്കിൾ ആന്റിയെ വിവാഹം കഴിച്ചത്. ഇത് രഹസ്യം ഒന്നും ആയിരുന്നില്ല. എല്ലാവരും അദ്ദേഹത്തെ അച്ചൻ എന്ന് തന്നെയാണ് പിന്നീടും വിളിച്ചിരുന്നത്. പള്ളീലച്ചന്റെ അധികാരവും അവകാശങ്ങളും ഉപേക്ഷിച്ചു ഒന്നുമില്ലായ്മയിലേക്കു എടുത്തുചാടി അധ്വാനത്താൽ ജീവിതം കരുപ്പിടിപ്പിച്ചു മനസാക്ഷിയോട് നീതി പുലർത്തിയ ആൾ ആയിരുന്നു അദ്ദേഹം. ഒരു സാധാരണ വിശ്വാസിയെ പോലെ അദ്ദേഹം പള്ളിയിൽ പോവാറുണ്ടായിരുന്നു. 

വൈഷ്ണവിയെ പരിചയപ്പെടുന്നത് പതിനാറു വർഷം മുമ്പാണ്. വ്യക്തിത്വവികസനം , മോട്ടിവേഷൻ എന്നൊക്കെ പറയാവുന്ന ഒരു ട്രെയിനിങ്ങിൽ വെച്ച്. ആഴ്ചയിൽ ഒരിക്കൽ വെച്ച് പത്തു സെഷൻ ഉണ്ടായിരുന്ന പ്രോഗ്രാമിൽ ഞങ്ങളുടെ ഗ്രൂപ്പിന്റെ ഗൈഡ് ആയിരുന്നു വൈഷ്ണവി. ആ പ്രോഗ്രാമിൽ വോളന്റിയർ ആയിരുന്ന വൈഷ്ണവിയുടെ യഥാർത്ഥ തൊഴിൽ യോഗയും മെഡിറ്റേഷനും പഠിപ്പിക്കൽ ആയിരുന്നു. അതീവസുന്ദരിയും ബുദ്ധിശാലിനിയും ആയിരുന്ന വൈഷ്ണവിയെ ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ പറ്റില്ല. ജീവിതത്തെ പറ്റിയുള്ള എല്ലാ ചോദ്യത്തിനും അവർക്കു സ്വന്തമായ വ്യത്യസ്തമായ ഒരു ഉത്തരം എപ്പോഴും ഉണ്ടായിരുന്നു. ഇരുപത്തഞ്ചിന്റെ ചുറുചുറുക്കും നാല്പത്തിയഞ്ചിന്റെ പക്വതയും തോന്നിച്ചിരുന്ന വൈഷ്ണവിയുടെ യഥാർത്ഥപ്രായം എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. നല്ല ഉയരവും വെളുത്ത നിറവും  കുസൃതി നിറഞ്ഞ പൂച്ചക്കണ്ണുകളും എപ്പോഴും വിടർന്ന പുഞ്ചിരിയും ഉള്ള വൈഷ്ണവി ഒരിക്കൽ ഒരു സന്യാസിനി ആയിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. എന്നാൽ അതായിരുന്നു സത്യം. ചെറുപ്രായത്തിൽ ഹൃഷികേശിലോ മറ്റോ ആശ്രമം തേടിപ്പോയ വൈഷ്ണവിക്കു അവിടെ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ തന്റെ വഴി ഇതല്ല എന്ന് തോന്നിയപ്പോൾ ആ ജീവിതം ഉപേക്ഷിച്ചു. ആശ്രമത്തിൽ നിന്ന് പഠിച്ച യോഗയും ധ്യാനവും മറ്റുള്ളവരെ പഠിപ്പിക്കുന്നതിലൂടെ ഒരു ജീവിതമാർഗം ആയി. ആദ്യകാലത്തു അവർ ഫീസ് ചോദിച്ചിരുന്നില്ല. ഇഷ്ടമുള്ളത് തരട്ടെ എന്നായിരുന്നു വിചാരിച്ചത്. എന്നാൽ പലരും വെറും പാക്കും വെറ്റിലയും വെച്ചിട്ടു പോവാൻ തുടങ്ങിയപ്പോൾ നിശ്ചിത ഫീസ് നിശ്ചയിച്ചു. 

ഗ്രൂപ്പ് ചർച്ച ഒരിക്കൽ പ്രണയം എന്ന വിഷയത്തിൽ എത്തിയപ്പോൾ വൈഷ്ണവിയുടെ പ്രസ്താവന ഞങ്ങളെ ഞെട്ടിച്ചു. 'ഞാൻ ചെയ്തത് പറയാം. ഞാൻ ഒരു സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തി. അയാൾ സുഹൃത്ത് മാത്രം ആയിരുന്നു. എനിക്ക് പ്രണയം ഉണ്ടായിരുന്നില്ല. ഞാൻ തന്നെ ആലോചിച്ചു എന്ന് മാത്രം. വിവാഹം ഉറപ്പിച്ചപ്പോൾ ഞാൻ പ്രണയിച്ചുതുടങ്ങി. അതൊരു തീരുമാനം ആയിരുന്നു. പ്രണയം നമുക്ക് സംഭവിക്കുന്ന കാര്യം അല്ല , നമ്മൾ സ്വയം തീരുമാനിച്ചു ചെയ്യുന്ന ഒരു കാര്യം ആണ്'. വൈഷ്ണവി പറഞ്ഞത് പൂർണമായും ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. പക്ഷെ ആ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ പറയുന്ന ഒരാളെ ഞാൻ ആദ്യം കാണുകയായിരുന്നു. 

പത്തുവർഷങ്ങൾക്കു മുമ്പ് പരിചയപ്പെട്ട നാലാമത്തെ ആൾ ഒരു വക്കീലാണ്. ഡിഗ്രി പഠനം കഴിഞ്ഞ കാലത്തു സന്യാസി ആവാൻ മോഹിച്ചു കർണാടകത്തിൽ ഒരു ആശ്രമത്തിൽ ചേർന്നു. അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് പുറംലോകത്തെ കുശുമ്പും കുന്നായ്മയും കുത്തിത്തിരിപ്പും എല്ലാം ആശ്രമത്തിലും ഉണ്ട് എന്ന തിരിച്ചറിവ് ആണ്. അദ്ദേഹം ഇത് പെട്ടെന്ന് തിരിച്ചറിഞ്ഞു എന്ന് മാത്രം. ആശ്രമം വിട്ട ശേഷം എൽ എൽ ബി  ചെയ്യുമ്പോൾ സഹപാഠിയെ പ്രണയിച്ചു വിവാഹം കഴിച്ചു. ഇപ്പോൾ കുടുംബകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട് ഒരിക്കൽ സന്യാസി ആവാൻ പോയ ആൾ ഇന്ന് ഓരോ ദിവസവും നിരവധി ആളുകളുടെ ദാമ്പത്യപ്രശ്നങ്ങൾ കേൾക്കുന്നു. 

ഞാൻ പറഞ്ഞ നാല് ആളുകളും സാധാരണമനുഷ്യരെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ബുദ്ധിയും വ്യക്തിപ്രഭാവവും ഉള്ളവർ ആണ്. ചെറുപ്പത്തിന്റെ ആവേശത്തിൽ ആദർശം കൊണ്ട് എടുത്ത തീരുമാനം പിന്നീട് തിരുത്താൻ ധൈര്യം കാണിച്ചവർ. സന്യാസം എന്ന് പറയുന്നത് ഒരു വ്യക്തി സ്വയം തീരുമാനിച്ചു എടുക്കുന്ന ഒരു ജീവിതരീതി മാത്രമാണ്. അത് വേണ്ട എന്ന് ആ വ്യക്തിക്ക് തോന്നിയാൽ എപ്പോൾ വേണമെങ്കിലും വേണ്ടെന്നു വെയ്ക്കാൻ അവകാശം ഉണ്ട്. സമൂഹം കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യേണ്ട കാര്യം ഇല്ല. ഹിന്ദുക്കൾക്ക് ഇതത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ല. സന്യാസം വേണ്ടെന്നു വെച്ചാൽ അത് മോശമായി ആരും കാണുന്നില്ല. ക്രിസ്ത്യൻ സമുദായത്തിൽ ഇത് ബുദ്ധിമുട്ടാണെന്ന് കേട്ടിട്ടുണ്ട്. എങ്കിലും അസാധ്യം അല്ല എന്ന് മനസ്സിലായല്ലോ. 

സാധാരണ ജീവിതത്തിലും തൊണ്ണൂറ്റൊമ്പതിൽ പാമ്പു വിഴുങ്ങി ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥ ആളുകൾക്ക് വരാറുണ്ടല്ലോ. ഒരു സാധാരണവ്യക്തി വിവാഹമോചനം നടത്തുമ്പോൾ അവസ്ഥ ഇങ്ങനൊക്കെ തന്നെയാണ്. സമൂഹം പൂച്ചെണ്ട് വിരിച്ചു സ്വീകരിക്കുകയൊന്നുമില്ല. ജീവിതത്തിന്റെ ഒരുപാടു വർഷങ്ങൾ വെറുതെയായ വിഷമം , വീണ്ടും തുടങ്ങാൻ ഉള്ള ഭയം , സാമ്പത്തികപ്രയാസങ്ങൾ , ഏകാന്തത , വൈകാരികമായ തകർച്ച, എല്ലാത്തിനും ഉപരി തോറ്റുപോയി എന്ന തിരിച്ചറിവ് ഇതെല്ലാം സ്ത്രീകളും പുരുഷന്മാരും അനുഭവിക്കുന്നതാണ്. പ്രണയവിവാഹമോ മതേതരവിവാഹമോ ചെയ്തവർക്ക് തിരിച്ചുവരവും കൂടുതൽ പ്രയാസം ആയിരിക്കും . എന്നിട്ടും സാധാരണമനുഷ്യർക്ക് അതെല്ലാം തരണം ചെയ്യാൻ പറ്റുമെങ്കിൽ സന്യാസത്തിൽ നിന്ന് തിരിച്ചു വരുന്നവർക്കും പറ്റും. സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ കുറച്ചുകാലത്തേക്കേ കാണൂ. അതും ആദ്യത്തെ കുറച്ചു പേർക്ക് മാത്രം. വിധിയെ പഴിച്ചു മനസാക്ഷിയെ ചതിച്ചു ജീവിക്കുന്നതിലും ഭേദമാണ്.  തിരിച്ചു വരുന്നവരെ സമൂഹവും ഉൾക്കൊള്ളുക. 

No comments:

Post a Comment