Saturday, June 29, 2019

പ്രണയവും മഴയും പരിപ്പുവടയും ( ഒരു ചെറുകഥ )

വനാന്തരത്തിലെ റിസോർട്ടിന്റെ ബാൽക്കണിയിൽ നിന്നും ഇലപ്പടർപ്പുകളിൽ മഴ തല്ലുന്നത് നോക്കിയിരിക്കാൻ എന്തു രസമാണ്. പക്ഷേ എന്റെ കൂട്ടുകാരി നിഷ അത്ര നല്ല മൂഡിൽ അല്ല.

“ നശിച്ച മഴ . നമ്മുടെ പ്ലാൻ എല്ലാം പൊളിഞ്ഞു “

ട്രെക്കിങ്ങ് , സഫാരി , വെള്ളച്ചാട്ടത്തിൽ കുളി അങ്ങനെ ഒരുപാട് കാര്യങ്ങൾ അവൾ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു . ഇങ്ങനെയൊരു ലേഡീസ് ഒൺലി ട്രിപ്പ് നടന്നതു തന്നെ നിഷയുടെ നിർബന്ധം കൊണ്ടാണ് . അല്ലെങ്കിൽ തിരക്കുകളും പ്രാരാബ്ധങ്ങളും മാറ്റിവെച്ചു പഴയ കൂട്ടുകാരികൾക്കൊപ്പം രണ്ടുദിവസം അത്രയൊന്നും എളുപ്പത്തിൽ നടക്കുന്നതല്ല . രണ്ടു ദിവസത്തേക്ക് അമ്മ വീട്ടിൽ വന്നു നിൽക്കാം എന്നേറ്റതുകൊണ്ടാണ് ജിൻസിക്ക് വരാൻ പറ്റിയത്. റെയ്ച്ചലിനു ലീവ് കിട്ടാൻ വളരെ പ്രയാസം ഉള്ള സമയമാണത്രെ.വെറും നാല് ദിവസത്തേക്കാണ് അവൾ ഗൾഫിൽ നിന്ന് വന്നത് .

"നന്നായി . നമുക്ക് വെറുതെ ഇവിടിരുന്നു കത്തിവെച്ചാൽ പോരെ ". വെറുതെയിരിക്കുന്നതാണ് ജിൻസിക്ക് ഏറ്റവും ഇഷ്ടം .രണ്ടാമത്തെ പ്രസവത്തിനു ശേഷം  ചെറിയ നടുവേദനയും അവളെ അലട്ടുന്നുണ്ട് . ട്രെക്കിങ്ങിനൊന്നും താൻ വരില്ലെന്ന് അവൾ നേരത്തെ തന്നെ പറഞ്ഞിരുന്നു .

“നോക്ക്, ഇവിടെ ഇങ്ങനെയിരുന്നു മഴ കാണാൻ നല്ല രസമല്ലേ?", ഞാൻ നിഷയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“"അതൊക്കെ വല്ല റൊമാൻറിക് ട്രിപ്പിലും കൊള്ളാം. മഴയും പ്രണയവും നല്ല കോമ്പിനേഷനാ”

“ആണോ?”

“അല്ലേ? നീ പറ”

'’എനിക്കറിയില്ല. റെയ്ച്ചൽ പറയട്ടെ. അവളല്ലേ ലവ് മാര്യേജ് ചെയ്തത്”

“പോടീ. എന്റേതു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു”

“ നീയും നിന്റെ അച്ചായനും കൂടിയല്ലേ അറേഞ്ച് ചെയ്തത്.'’

“റെയ്ച്ചൽ ദുബായിൽ മഴ നനഞ്ഞു കാണില്ല.” നിഷ അവളുടെ രക്ഷക്കെത്തി. “ അഞ്ജലി പറയട്ടെ. ബാഗ്ലൂരിലെ മഴയും പ്രണയവും”

പന്തു വീണ്ടും എന്റെ കോർട്ടിൽ. ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. "എൻറേതു ലവ് മാര്യേജ് അല്ലല്ലോ '’

“"മാര്യേജിന്റെ കാര്യമല്ല. അതിനുമുമ്പത്തെ ലവ്. ലതു പറ”

'’നിക്ക് നിക്ക് നിക്ക്” ജിൻസി ചാടി വീണു.”അഞ്ജൂന് ലൈനോ ? കല്യാണത്തിനു മുൻപോ. എന്നോടാരും പറഞ്ഞില്ലല്ലോ “

'’ നീ അന്നു പെറ്റു കിടക്കുവല്ലാരുന്നോ.” ആദ്യമാദ്യം കല്യാണം കഴിഞ്ഞു പോയ കൂട്ടുകാരികളെ പിന്നീട് കാണാൻ കിട്ടാതിരുന്ന പഴയ കെറുവ് ഇപ്പോഴൊന്നു തീർത്തു.

“നിങ്ങൾ സിനിമക്ക് പോയോ?” ജിൻസി വിടുന്നില്ല.

'’പോയി “

'’ലഞ്ച്, കോഫീ, ഡിന്നർ? “

“ചിലപ്പോൾ ബ്രേക്ക്ഫാസ്റ്റും “

“പൂക്കൾ? വാലൻറ്റൈൻസ് ഡേ?”

“നാട്ടു നടപ്പല്ലേ ?”

“ദുഷ്ട!”

“താങ്ക് യൂ “

“എന്നിട്ട് മഴ നനഞ്ഞോ?” നിഷയ്ക്ക് ഒരു ചെറിയ കുഴപ്പമുണ്ട്. ഒരു കാര്യം കിട്ടിയാൽ അതിൽതന്നെ പിടിച്ചുകൊണ്ടിരിക്കും.

“ അതൊക്കെ വെറുതെയാ.” ഞാൻ വിശദീകരിച്ചു. “ സിനിമയിൽ കാണുമ്പോൾ ഒരുമിച്ചു മഴ നനയുന്നതൊക്കെ റൊമാൻറിക് ആയി തോന്നും. റിയൽ ലൈഫിൽ പ്രേമിക്കുന്നവർക്കും മഴയും വെയിലും ഒക്കെ എല്ലാവരെയും പോലെ തന്നെയേ ഉള്ളൂ.”

“ഓ. ഇവൾ മണ്ടൂസായിട്ടാ”

“ഇവളെയൊക്കെ പ്രേമിച്ചവനെ തല്ലണം”

“മണ്ടൂസെന്നു പറഞ്ഞപ്പോഴാ ഓർത്തത്‌. അനീഷില്ലേ. നമ്മുടെ സീനിയർ ബാച്ചിലെ.അയാളെ ഞാനിന്നാള് കണ്ടു”

അനീഷിന്റെ പഴയ കഥകൾ അവർ വീണ്ടും ഓടിക്കുമ്പോൾ എന്റെ കണ്ണ് മഴയിലേക്കും മനസ്സ് വർഷങ്ങൾ പിന്നിലേക്കും പോയി .

പഴയ പ്രണയം. അതു പ്രണയമായിരുന്നോ? അതു എന്റെ ജീവിതത്തിൽ തന്നെ ആയിരുന്നോ. കാലത്തിൽ പുതഞ്ഞ പഴയ ഓർമ്മകൾ പൊടി തട്ടിയെടുക്കുമ്പോൾ ഒന്നും തോന്നുന്നില്ലല്ലോ. സ്നേഹമോ ദേഷ്യമോ സങ്കടമോ നൊസ്റ്റാൾജിയയോ ഒന്നും. വേറേ ഏതോ ജൻമത്തിൽ സംഭവിച്ചതു പോലെ. ഞങ്ങൾ മഴ നനഞ്ഞിരുന്നോ? സാധ്യതയില്ല. ബാംഗ്ലൂരിലെ മഴ നല്ല ശക്തിയിൽ പെയ്ത് പെട്ടെന്നു നിൽക്കുന്ന മഴയായിരുന്നു. ശക്തമായ കാറ്റിൽ കുടയൊക്കെ മടങ്ങി ആകെ നനയും. അതുകൊണ്ടുതന്നെ മഴയത്തു നടക്കാതെ മഴ കഴിയും വരെ എവിടെയെങ്കിലും കയറി നിൽക്കുന്നതായിരുന്നു പതിവ്. അങ്ങനെയൊരിക്കലാണ് ഞങ്ങളുടെ പരിചയം സൗഹൃദമായത്.  

ജഗ്‌മോഹന്റെ വീട്ടിൽ പോവുമ്പോൾ അന്നു ബാംഗ്ലൂർ വലിയ പരിചയം ഇല്ലായിരുന്ന ലളിതിനെ കൂട്ടിക്കൊണ്ടു പോവാം എന്നു ഞാൻ ഏറ്റിരുന്നു. എംജി റോഡിൽ മീറ്റ് ചെയ്തപ്പോഴേക്കും മഴ കനത്തു. തൊട്ടടുത്ത ഇന്ത്യൻ കോഫീ ഹൗസിൽ കാപ്പി കുടിക്കാൻ കയറിയത് മഴ കാരണമാണ്. ബ്രഡ് ഓംലറ്റ് കൂടി കഴിക്കാം എന്ന് അവനാണ് നിർദ്ദേശിച്ചത്. സംഭവം കൊള്ളാമായിരുന്നു.

അതു മഴക്കാലത്തിന്റെ തുടക്കമായിരുന്നു. ഞങ്ങളുടെ സൗഹൃദം വളരുമ്പോൾ പലപ്പോഴും മഴയും പെയ്തത് സ്വാഭാവികം മാത്രം. ബ്രിട്ടീഷ് ലൈബ്രറിയുടെ പടികളിൽ ഒരിക്കൽ ലളിത് കാത്തു നിന്നത് ഓർക്കുന്നു . മഴ പൊടിയുന്നുണ്ടായിരുന്നു. അന്നു ഞങ്ങൾ കോശീസിലെ ഫിഷ് കട്ലറ്റ് കഴിച്ചു. അപാരം. അന്നാണ് അവൻ പ്രണയം തുറന്നുപറഞ്ഞത്. പ്രണയത്തിന്റെ മധുരം മറന്നെങ്കിലും ആ കട്ലറ്റിന്റെ രുചി ഓർമ്മയുണ്ട്.  

വിദ്യാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ് അവൻ ബൈക്കിൽ പിക്ക് ചെയ്യാൻ വന്നതും മഴ വന്നപ്പോൾ ബൈക്ക് നിർത്തി പേരിൽ സാഗർ ഉള്ള ഏതോ ഹോട്ടലിൽ കയറിയതും ഓർമ്മ വരുന്നു. ഫിൽട്ടർ കോഫിയും പരിപ്പുവട പോലെ ഉള്ള അംബോടയും സാക്ഷിയായി അവൻ പറഞ്ഞു ഒരു മോതിരം കണ്ടു വച്ചിട്ടുണ്ടെന്ന്. അമ്മയുടെ സമ്മതം വാങ്ങണം എന്നോർമ്മിപ്പിച്ചു ഞാൻ അവനെ പിന്തിരിപ്പിച്ചു

അമ്മയെ കണ്ടത് കെ എഫ് സി യിൽ വച്ചാണ്. അന്നു മക്‌ഡൊണാൾഡ് എത്തിയിട്ടില്ല. അവന് അത്തരം ഫ്രൈഡ് ചിക്കൻ വലിയ ഇഷ്ടമായിരുന്നു. കെ എഫ് സി കൂടാതെ ബ്രോസ്റ്റ് ചിക്കൻ കിട്ടുന്ന ഒരു ലബനീസ് റെസ്റ്റോറൻറിലും ഞങ്ങൾ പോവാറുണ്ടായിരുന്നു. പക്ഷേ അമ്മയെ കണ്ട ദിവസം ഞാൻ ഫ്രഞ്ച്‌ ഫ്രൈസ് മതിയെന്നു പറഞ്ഞു. ഡിഗ്നിഫൈഡ് ആയിട്ടു ആ ചിക്കൻ കഴിക്കാൻ വലിയ പാടാണ്.

അത്രയുമായപ്പോൾ ഓർമ്മകളുടെ ഒരു തള്ളിക്കയറ്റം. മഴയല്ല, മധുരഭാഷണങ്ങൾ അല്ല , രുചികൾ. ബാംഗ്ളൂർ നഗരത്തിന്റെ രുചി വൈവിധ്യങ്ങൾ അറിഞ്ഞത് പ്രണയകാലത്താണ്. ആർആറിലെ ഗുണ്ടൂർമുളക് അരച്ചുപുരട്ടിയ ചില്ലി ചിക്കന്റെ എരിവ്. കാന്താരി ചമ്മന്തി മധുരം പോലെ ആസ്വദിക്കുന്ന ഞാൻ ആദ്യമായി എരിവു കൊണ്ടു വലഞ്ഞു . ലളിതിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി . കൽപകയിലെ അപ്പവും കറിയും മാത്രമല്ല, പച്ചയിൽ ചെക്ക് പാറ്റേൺ ഉള്ള മേശവിരി പോലും ഓർമ്മയുണ്ട്. ഒയാസിസിലെ ഫിഷ് കറി മീൽസ് , കൊങ്കൺ റെസ്റ്റോറെന്റിലെ റവ ഫിഷ് ഫ്രൈ , പിന്നെയോ  മജെസ്റ്റിക്കിലെ ഊടുവഴികളിലൂടെ ചെന്നെത്തിയ ബംഗാളി മെസ്സിലെ മാച്ചേർ ജോലെന്ന മീൻകറി . കൊമേർഷ്യൽ സ്ട്രീറ്റിന് അടുത്തു നിന്നാണ് പാനി പൂരി കഴിച്ചത്. രണ്ടു പേർ ചേർന്ന് കഴിക്കുന്നതാ രസം. ചിലപ്പോഴൊക്കെ വീക്കെൻഡിൽ ഞങ്ങൾ പഞ്ചാബി ധാബയിൽ പോയി തന്തൂരി റൊട്ടിയും ബട്ടർ ചിക്കനും കഴിച്ചു. സമർഖണ്ഡിലെ അഫ്ഘാൻ ശൈലിയിൽ ഒരുക്കിയ അകത്തളം ആണ് മനസ്സിൽ നിൽക്കുന്നത്. ആദ്യമായി തായ് ഫുഡ് കഴിച്ചതും ലളിതിന്റെ കൂടെയാണ്.ദുർഗാപൂജയുടെ പ്രസാദമായി കിട്ടിയ ഖിച്ഡിയും ഇസ്കോൺ ക്ഷേത്രത്തിലെ മധുര പലഹാരങ്ങളും ഞങ്ങൾ രണ്ടു പേർക്കും ഇഷ്ടപ്പെട്ടു. എന്നാൽ ലളിതിന് ഏറ്റവും ഇഷ്ടം ചൈനീസ് ഫുഡ് ആയിരുന്നു. റൈസ് ബോൾ, ചുങ് വാ, ഷാങ് ഗ്രീല ഇവിടൊക്കെ ഡിന്നർ പതിവായിരുന്നു. ചൈനീസ് ഫുഡ് രണ്ടു പേർ ചേർന്ന് കഴിക്കുന്നതാ ബെസ്റ്റ്. ഒരു സൂപ്പ്, ഒരു റൈസ് അല്ലേൽ നൂഡിൽസ്, ഒരുസൈഡ്. എല്ലാം രണ്ടു പേർ ഷെയർ ചെയ്താൽ കറക്ട് ആവും.  രണ്ടു വർഷത്തിനു ശേഷം പിരിയുമ്പോൾ എനിക്കു പത്തു കിലോ കൂടിയിരുന്നു. അപ്പോഴേക്കും എനിക്ക്‌ ചൈനീസ് ഫുഡ് മടുത്തിരുന്നു.

ചുമ്മാതല്ല എന്റെ പ്രണയം എട്ടു നിലയിൽ പൊട്ടിയത്. പ്രണയത്തെക്കാൾ ഭക്ഷണത്തിൽ ആയിരുന്നല്ലോ ശ്രദ്ധ. ഒരു സംശയം ഇപ്പോൾ എന്നെ അലട്ടുന്നു.  പ്രണയം എന്നു ഞാൻ വിചാരിച്ചിരുന്നത് രണ്ടു ഭക്ഷണപ്രിയരുടെ സൗഹൃദം മാത്രമായിരുന്നോ. ആയിരിക്കാം. എന്തായാലും ഒരാശ്വാസമുണ്ട്. ചിക്കൻ മാഞ്ചോ സൂപ്പ് മെനുവിൽ കാണുമ്പോഴെല്ലാം അവൻ എന്നെയും ഓർക്കുന്നുണ്ടാവും.   

ഒരു ദീർഘനിശ്വാസത്തോടെ ഞാൻ എഴുന്നേറ്റു ഫോണിനടുത്തേക്കു നീങ്ങി. അപ്പോഴും അനീഷിന്റെ കഥ തുടരുന്ന കൂട്ടുകാരോട് വിളിച്ചു ചോദിച്ചു. '’ ഞാൻ റൂം സർവീസ് വിളിക്കുവാ. എല്ലാർക്കും ചായേം അംബോടേം, സോറി, പരിപ്പുവടേം പറയട്ടെ. മഴയ്ക്ക് ബെസ്റ്റ് കോമ്പിനേഷനാ”.

പരിപ്പുവട കഴിക്കുമ്പോൾ നിഷയും സമ്മതിച്ചു, “ പ്രണയത്തെക്കാൾ മഴയ്ക്കു പറ്റിയ കോമ്പിനേഷൻ
പരിപ്പുവട തന്നെ. പക്ഷേ പ്രണയത്തിനു കോമ്പിനേഷൻ എന്താ?”

അതും പരിപ്പുവട തന്നെ. അല്ലെങ്കിൽ ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും ഫുഡ്. എനിക്കു സംശയമില്ല.

No comments:

Post a Comment